Friday, January 16, 2009

വെട്ടേറ്റ നിലവിളി (കവിത)

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍
പിന്നില്‍ നിരക്കുന്ന ചൂണ്ടു വിരലുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍

കുഞ്ഞുറക്കങ്ങളിലേക്കു ചൂഴും വിശപ്പും
കാത്തിരിപ്പിന്‍ കണ്‍മഷിയിലുറക്കവും
വൃദ്ധനെഞ്ചില്‍ കൊടികുത്തിയ ചുമയും

എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ.

Saturday, January 10, 2009

ബലൂണ്‍

മുന്നില്‍ എത്തേണ്ടിടം മാത്രം.
കുതിപ്പില്‍ നിന്നും കുതിക്കുന്ന
കാറിണ്റ്റെ വേഗത്തെ
ഭയന്നുമാറുന്നപുകമഞ്ഞുമിരുട്ടും.

തെല്ലകലെ ആകാശത്ത്‌
താഴെക്കോടുന്ന പച്ചയക്കങ്ങള്‍
കടന്നുപോകണം ആ സിഗ്നല്‍ പോസ്റ്റിനെ
ടൈമറില്‍ 'പൂജ്യ'നായ മഞ്ഞതെളിയും മുമ്പ്‌.

ഇല്ല, മഞ്ഞയല്ല,
ചുവപ്പും ചാടിവീണിരിക്കുന്നു
ഇനി കിതപ്പാറ്റാം,
ഒന്നരനിമിഷം

നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി
ആഘോഷിക്കാന്‍ ക്രിസ്തുമസും പുതുവര്‍ഷവും
അല്ലാത്തതുകൊണ്ടൂഹിക്കാം,
ഇതിലാരുടേയോ ജന്‍മദിനമാണെന്ന്‌

ഇവരിലൂടെയെത്താം
കാതങ്ങളകലെ കൈവിട്ട
പൂത്തുമ്പികളിലും ബലൂണുകളിലും,
ചുവന്ന അക്കങ്ങള്‍
പച്ചക്കു വഴിമാറും വരെ.

കുഞ്ഞു കുസൃതിയൊന്നോടിയെത്തി,
കൈ നിറയെ ബലൂണുകളുമായി,
ഇവനോട്‌ ചോദിക്കാം വിശേഷമെന്തെന്ന്‌.

താഴുന്ന ചില്ലിലൂടെ തണുത്തു വിറച്ചെത്തി
വിശപ്പിണ്റ്റെ കുഞ്ഞു ശബ്ദം
"സാബ്‌ ഒന്നിനഞ്ചുരൂപാ മാത്രം,
വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനിഷ്ടമാവും
കളിക്കാനായ്‌ കൊണ്ടുചെന്നാല്‍. "

Sunday, January 4, 2009

പുത്തന്‍ പരിചയങ്ങള്‍ (കവിത)

ഓടുന്ന കാലുകളെ
ഒന്നു നില്‍ക്കാമോ?
എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,
സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,
സന്ധ്യാദീപവുമൊത്ത്‌
തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന
സാന്ത്വനത്തിന്‍റെ അമ്മ.

ചളിയുടെ,
നെല്ലിന്‍റെ,
കള്ളിന്‍റെ മണമുള്ള കാറ്റായി
പാതിയഴിഞ്ഞ മുണ്ടുമായി,
പാതിരായ്ക്ക്‌ വേച്ചുവേച്ചെത്തുന്ന
വിയര്‍പ്പിന്‍റെ അച്ഛന്‍.

ചിന്തകളില്‍ നിന്ന്‌
ചിന്തകളിലേക്ക്‌ തീ കൊളുത്തി,
ലോകത്തെ വിഴുങ്ങിയ പുകയകറ്റാന്‍,
പന്തം കൊളുത്തിയെത്തുന്ന
ശകാരത്തിന്‍റെ ചേട്ടന്‍.

ആഹാരത്തെ
അടുക്കളയില്‍ നിന്നും രക്ഷിക്കാന്‍,
കുത്തഴിയാത്ത സാരി
കമ്പോളങ്ങളില്‍ വില്‍പ്പിക്കാന്‍,
തേഞ്ഞ റബ്ബര്‍ ചെരിപ്പിട്ട്‌ നടക്കുന്ന
വാചക കസര്‍ത്തിന്‍റെ ചേച്ചി.

ഏകാന്തതയുടെ നെടുങ്കന്‍
പകല്‍പ്പാളങ്ങളില്‍,
തിമിരം മെഴുകിയ ഇറയത്ത്‌
എന്‍ഡോസള്‍ഫാന്‍ കാറ്‍ന്നു
തിന്ന സ്വപ്നങ്ങളോടൊത്ത്‌
കൊത്തങ്കല്ലു കളിച്ച്‌
ഇഴജന്തുക്കളുടെ കൂടെ
അവരിലൊരാളായി ഞാനും.

Wednesday, December 3, 2008

പുക (കവിത)

മൂത്രഗന്ധത്തില്‍ ശ്വാസം മുട്ടുന്ന
മൂക്കിന്‍ തുമ്പിലേക്കു
ചുരുളുകളായെത്തി പുക പറഞ്ഞു,
"ചുമ്മാ ഒന്നു വലിക്കെടാ"

ഒരു തവണയല്ലേ,
അറിവ്‌ അനുഭവത്തിലൂടെയെന്നല്ലേ,
ഒന്നു വലിച്ചേക്കാം.

തൊണ്ട കാറി ചുമച്ചു,
വയറു പൊള്ളി, പിന്നെ
പുകയുന്ന മൂക്കിലേക്കേറെ നേരം
വെള്ളമൊഴുക്കി കണ്ണുകള്‍.
ചുറ്റും പൊടി മീശക്കാരുടെ
ചിരി പ്രളയം,
അതിലോളമിട്ടിളകുന്ന
കൌതുകങ്ങള്‍

പുകയൊരു തീയിണ്റ്റെ തരി
ഉള്ളിലിട്ടാണു പോയത്‌,
പുകയിലയുടെ ആസക്തിയായി
പുകഞ്ഞു പുകഞ്ഞങ്ങിനെ
സിരകളിലേക്കു പടരാന്‍,
ഊര്‍ജം ചുരത്താന്‍,
മനസിനെ ഉണര്‍ത്താന്‍,
പുകമറകളില്‍ പുതഞ്ഞു കിടക്കാന്‍..

ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ഒരുനാളിലന്വേഷണം കണ്‍ തുറന്നു,
കൊച്ചു പുകയൂതി മെല്ലെ ചികഞ്ഞു
ആ വളയങ്ങള്‍ എഴുതുന്ന വരികള്‍-
"പുകയിലേറെ ചെന്നാല്‍ തീയും
തീയൊന്നു തൊട്ടാല്‍ പുകയും".

അറിവിലേക്കൊരു മിന്നല്‍ വീണു
'ആ' പുകയില്‍ നിന്ന്‌ 'ഈ' പുക
വേറല്ലെന്ന വേദാന്തം തെളിഞ്ഞു
പുക എഴുതുകയാണത്‌ ഇപ്പോഴും
താഴെ ചിതയെരിയുകയാണെങ്കിലും.

Sunday, August 31, 2008

മുട്ട വിരിയുന്നതെപ്പോള്‍? (കവിത)

മുട്ട വിരിയുന്നതെപ്പോള്‍?
മുട്ടത്തോടിലാ വര വീഴുമ്പോള്‍.. ?
തോടുടച്ചു രണ്ടുകണ്ണുകളാകാശം കാണുമ്പോള്‍... ?
അതോ, തുടുത്തൊരുമാംസകക്ഷണം
കുണൂങ്ങിയോടുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

അതു കാണുന്നതെപ്പോള്‍?
മുട്ടത്തോടടിച്ചു പറത്തുന്ന
രശ്മികള്‍റെറ്റിനയിലെത്തുമ്പോഴോ.. ?
കണ്ണതിന്‍ ചിത്രമെടുത്ത്‌
തലച്ചോറിനുനല്‍കുമ്പോഴോ.. ?
അതോ ആ ചിത്രത്തെ ബുദ്ധി
തിരിച്ചറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

അറിയുന്നതെപ്പോള്‍?
അറിയുന്നെന്തോയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെന്നറിയുമ്പോഴോ.. ?
അറിവാ'താര്‍ക്കെങ്കിലുമുപകരിച്ചെന്നറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

ഒന്നറിയാം, എന്നുമവനവളിലേ-
ക്കൂളിയിട്ടിറങ്ങുന്നതവളെയറിയാന്‍,
അവള്‍ പടരുന്നതവനെയറിയാന്‍.
എന്നിട്ടവര്‍തമ്മിലറിയുമോ.. ?
തമ്മില്‍ സ്വയമറിയുമോ.. ?
അറിഞ്ഞുകൂടാ.

Tuesday, August 26, 2008

അത്തം പുലര്‍ന്നേ... ഓണം തളര്‍ന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍.
വിളകൊയ്യും പാടത്ത്‌
കുഞ്ഞാറ്റക്കിളി പാടി
അത്തം പുലര്‍ന്നേ...
ഓണം വന്നേ...
അത്തം പുലര്‍ന്നേ...
ഓണം വന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു
ചിലച്ചുകുളക്കരയില്‍

അത്തപൂക്കളമെങ്ങും
ചിരി വിടര്‍ത്തി
തുമ്പപ്പൂ ചോറുമായിട്ടിലയൊരുങ്ങി,
തേക്കിന്‍കാടു വഴിയേ പുലിയിറങ്ങി
ഓണപ്പൊട്ടനെങ്ങും മണികിലുക്കി
മാവേലിതമ്പ്രാനെ മനതാരില്‍
വരവേല്‍ക്കാന്‍കുമ്മാട്ടിതെയ്യങ്ങള്‍
ആഘോഷമായ്‌..

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍

ഉത്രാട പോക്കുവെയില്‍
അഷ്ടമുടിയില്‍
ഓളത്തില്‍ ഞൊറിയിട്ട
കസവിളക്കി
ആനാരീം കാരിച്ചാലും
ചെറുതനയും വലിയദിവാന്‍ജീം
പുന്നമടക്കായലില്‍ മിന്നല്‍പ്പിണരായ്‌
തീരങ്ങളോ ആനന്ദത്തിന്‍അലകടലായ്‌..
തിത്തിത്തോം തെയ്തെയ്തോം
തിത്തിത്തോം തെയ്തെയ്തോം...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കായല്‍ക്കരയില്‍

മുഞ്ഞതിന്ന പാടത്തിനരികിലായി
ജപ്തി നോട്ടീസ്‌ വിരിച്ചിട്ട്‌കോരനിരുന്നു.
കീറാത്ത നാക്കിലയില്‍
പഴകാത്ത ചോറും ചാറും പപ്പടവുമായി
ഊണുകൊഴുത്തു.

പിന്നെ, ചക്കരച്ചോറിന്‍റെ
പായസത്തില്‍കുപ്പീതുറന്നു പരാമറൊഴിച്ചു.
കണ്ണീരിനുപ്പോടെ,
നീറുന്ന വ്യഥയോടെ
അതുവിഴുങ്ങുമ്പോള്‍...

മുക്കുത്തിപ്പൂ കൊഴിഞ്ഞു
വയല്‍വരമ്പില്‍ മെല്ലെ
വണ്ണാത്തി പുള്ളൊളിച്ചു
പ്ളാച്ചിപ്പൊത്തില്‍
വിളയില്ലാപ്പാടത്ത്‌
കുഞ്ഞാറ്റക്കിളിതേങ്ങി
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ...
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ....

Friday, August 15, 2008

പുതിയ നിര്‍വ്വചനങ്ങള്‍!

ആവശ്യം
ആശതന്‍ പാലം കടന്നു
കടത്തിന്‍റെ നീണ്ട പാശം
കണ്ടന്തിച്ചു കണ്ണുതുറിച്ചതിന്‍റെ
തുമ്പിലെ കുരുക്കില്‍
കഴുത്തോടിഞ്ഞു തൂങ്ങി.

അറിവ്‌
വിമര്‍ശനത്തിന്‍റെ വാളൂരിച്ചെന്ന്
അധികാരത്തിന്‍റെ വീര്‍ത്ത കീശ
കണ്ടു ഭ്രമിച്ചഭിപ്രായ
വാ തുറന്നീച്ചയാര്‍ത്തു.

അവകാശം
ആശ്രയത്തിന്‍റെ പടര്‍ന്നു
പന്തലിച്ചൊരാകാരം കണ്ടതിന്‍റെ
ശീതളഛായയിലൊതുങ്ങാനുള്ളവകാശമായി
മുട്ടോളം പൊക്കത്തിലങ്ങിനെ മുരടിച്ചു നിന്നു.

കരുണ
അലിവിന്‍റെ ലോലതയിലിരുന്നര്‍ഥം
കണ്ടുകൊതിച്ചക്കൌണ്ടുകള്‍
തുറന്നവയുടെ കൂര്‍ത്ത പല്ലുകളില്‍ത്തന്നെ
കരുണയില്ലാതെ കുടുങ്ങി.

പ്രണയം
സ്നേഹത്തോണിയിലാറ്‍പ്പു വിളിച്ചല്‍പ്പം
തുഴഞ്ഞാ ജീവിതക്കടലിന്‍റെ
ആഴം കണ്ടു പകച്ചൊരു
പാറക്കെട്ടിലേക്കിടിച്ചു കയറി.

അഭിമാനം
ഒൌദാര്യം വെച്ചുനീട്ടിയതൊക്കെയും
വാരിവലിച്ചുതിന്നജീറ്‍ണ്ണം
പിടിച്ചു നാറിക്കിടന്നു.

സ്വാതന്ത്ര്യം
ബ്രിട്ടീഷുകാരുടെ ജയിലുകള്‍പൊളിച്ചെറിഞ്ഞു
തന്‍റെ കൈകൊണ്ടൊരു ജയില്‍
തനിക്കായിത്തീര്‍ത്തതിനുള്ളില്‍
അങ്ങോളമിങ്ങോളം
സ്വതന്ത്രമായോടി നടന്നു.