Thursday, April 23, 2009

പൂവീട്‌

`ചെറുതെങ്കിലും ബലവത്തായ ഒരു വീട്‌'
ആ സ്വപ്നം ഇതാ സ്വപ്നമല്ലാതായി
മുന്നില്‍ നില്‍ക്കുന്നു.

അവന്‍ അവളോടൊപ്പം പാര്‍പ്പു തുടങ്ങി,
അവര്‍ക്കു വേണ്ടി അവരാല്‍ കെട്ടപ്പെട്ട
അവരുടെ ആ വീട്ടില്‍.

അര്‍ദ്ധ നഗ്നമായ വീട്ടില്‍
പൂറ്‍ണ്ണ നഗ്നരായി അവര്‍!
ചെങ്കല്ലുകള്‍ മോണ കാട്ടി
ചിരിക്കാതിരിക്കുന്നതെങ്ങിനെ?

നാണിച്ചു കൊണ്ടവനവളോടു പറഞ്ഞു-
"ഈ കല്ലുകളൊക്കെ പൂക്കളായിരുന്നെങ്കില്‍... "
ആഗ്രഹങ്ങള്‍ പൂവണിയുന്ന
കാലമായിരുന്നല്ലോ അത്‌.
ഉടന്‍ ആ കല്ലുകളൊക്കെ പൂക്കളായി.
അവര്‍ ഒരു പൂക്കുമ്പാരത്തിനടിയിലായി.
അവരുടെ തലയിലുമുണ്ടായിരുന്നു ഒരുപാടു പൂക്കള്‍,
മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍.

മറ്റൊരു കവിത ഇവിടെ വായിക്കുക.

Wednesday, February 25, 2009

മാമ്പഴക്കൊതി !

തോട്ടുകണ്ടം താണ്ടിയ
ചളിയില്‍ പുതഞ്ഞ കാലുകള്‍
പൊളിഞ്ഞ വേലീലൂടനന്തന്‍റെ പറമ്പില്‍
കീശയിലെ കല്ലൂകള്‍
മിസ്സൈലുകളായി മുഴയന്‍ മാവിലേക്ക്‌

ചുണവീണു പൊള്ളിയതറിയാതെ
ചുണ്ടുകള്‍ നുണയുന്ന തേന്‍ ക്കഴമ്പ്‌
കൈത്തണ്ടയിലൂടൊലിച്ച തുള്ളി പോലും
നക്കിയ നാവിന്‍റെ കൊതി
മാധുര്യത്തിലാറാടുന്ന രസം!

കോട്ടപള്ളി സ്ക്കൂളിലെ
മണിയടി ശബ്ദം കാതില്‍
തങ്കമണി ടീച്ചറുടെ
മയിലാഞ്ചിക്കമ്പ്‌ മനസില്‍
അണ്ടിക്കു ക്ഷണത്തില്‍ വളര്‍ന്ന
സ്വര്‍ണ്ണത്താടിയിലൊരു കടി
അവസാനമായിട്ടൊരു നക്ക്‌
മനസില്ലാമനസ്സാലെ ഒരേറ്‌
കുപ്പായത്തില്‍ കുഞ്ഞി കൈകള്‍തുടച്ചോണ്ടൊരോട്ടം.

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ,
കൈവെള്ളയിലെ മയിലാഞ്ചിപ്പാടില്‍ നീറ്റാതെ,
എറിഞ്ഞു കളഞ്ഞ അണ്ടിക്കു
പിറകേ പായുന്ന മാനസം.

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!!

Sunday, February 22, 2009

ഇഷ്ടം മോഹം (കവിത)

ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം
ഇഷ്ടങ്ങളില്ലാത്ത
ശിഷ്ടകാലത്തേയും തെല്ലു-
മിഷ്ടമില്ലാതേറെ
കഷ്ടമായ്‌ തന്നങ്ങു
നഷ്ടമാക്കീടാനുള്ളൊരിഷ്ടം.

മോഹങ്ങളെ
മോഹിക്കുവാന്‍ പോലും
മോഹമില്ലെന്നാലുമുണ്ടുമോഹം
മോഹങ്ങളൊന്നുമില്ലെന്നവ്യാ-
മോഹത്തെയും തരി
സ്നേഹമില്ലാതെ
ദഹിപ്പിക്കുവാനുള്ളെന്‍റെ മോഹം.

Friday, January 16, 2009

വെട്ടേറ്റ നിലവിളി (കവിത)

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍
പിന്നില്‍ നിരക്കുന്ന ചൂണ്ടു വിരലുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍

കുഞ്ഞുറക്കങ്ങളിലേക്കു ചൂഴും വിശപ്പും
കാത്തിരിപ്പിന്‍ കണ്‍മഷിയിലുറക്കവും
വൃദ്ധനെഞ്ചില്‍ കൊടികുത്തിയ ചുമയും

എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ.

Saturday, January 10, 2009

ബലൂണ്‍

മുന്നില്‍ എത്തേണ്ടിടം മാത്രം.
കുതിപ്പില്‍ നിന്നും കുതിക്കുന്ന
കാറിണ്റ്റെ വേഗത്തെ
ഭയന്നുമാറുന്നപുകമഞ്ഞുമിരുട്ടും.

തെല്ലകലെ ആകാശത്ത്‌
താഴെക്കോടുന്ന പച്ചയക്കങ്ങള്‍
കടന്നുപോകണം ആ സിഗ്നല്‍ പോസ്റ്റിനെ
ടൈമറില്‍ 'പൂജ്യ'നായ മഞ്ഞതെളിയും മുമ്പ്‌.

ഇല്ല, മഞ്ഞയല്ല,
ചുവപ്പും ചാടിവീണിരിക്കുന്നു
ഇനി കിതപ്പാറ്റാം,
ഒന്നരനിമിഷം

നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി
ആഘോഷിക്കാന്‍ ക്രിസ്തുമസും പുതുവര്‍ഷവും
അല്ലാത്തതുകൊണ്ടൂഹിക്കാം,
ഇതിലാരുടേയോ ജന്‍മദിനമാണെന്ന്‌

ഇവരിലൂടെയെത്താം
കാതങ്ങളകലെ കൈവിട്ട
പൂത്തുമ്പികളിലും ബലൂണുകളിലും,
ചുവന്ന അക്കങ്ങള്‍
പച്ചക്കു വഴിമാറും വരെ.

കുഞ്ഞു കുസൃതിയൊന്നോടിയെത്തി,
കൈ നിറയെ ബലൂണുകളുമായി,
ഇവനോട്‌ ചോദിക്കാം വിശേഷമെന്തെന്ന്‌.

താഴുന്ന ചില്ലിലൂടെ തണുത്തു വിറച്ചെത്തി
വിശപ്പിണ്റ്റെ കുഞ്ഞു ശബ്ദം
"സാബ്‌ ഒന്നിനഞ്ചുരൂപാ മാത്രം,
വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനിഷ്ടമാവും
കളിക്കാനായ്‌ കൊണ്ടുചെന്നാല്‍. "

Sunday, January 4, 2009

പുത്തന്‍ പരിചയങ്ങള്‍ (കവിത)

ഓടുന്ന കാലുകളെ
ഒന്നു നില്‍ക്കാമോ?
എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,
സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,
സന്ധ്യാദീപവുമൊത്ത്‌
തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന
സാന്ത്വനത്തിന്‍റെ അമ്മ.

ചളിയുടെ,
നെല്ലിന്‍റെ,
കള്ളിന്‍റെ മണമുള്ള കാറ്റായി
പാതിയഴിഞ്ഞ മുണ്ടുമായി,
പാതിരായ്ക്ക്‌ വേച്ചുവേച്ചെത്തുന്ന
വിയര്‍പ്പിന്‍റെ അച്ഛന്‍.

ചിന്തകളില്‍ നിന്ന്‌
ചിന്തകളിലേക്ക്‌ തീ കൊളുത്തി,
ലോകത്തെ വിഴുങ്ങിയ പുകയകറ്റാന്‍,
പന്തം കൊളുത്തിയെത്തുന്ന
ശകാരത്തിന്‍റെ ചേട്ടന്‍.

ആഹാരത്തെ
അടുക്കളയില്‍ നിന്നും രക്ഷിക്കാന്‍,
കുത്തഴിയാത്ത സാരി
കമ്പോളങ്ങളില്‍ വില്‍പ്പിക്കാന്‍,
തേഞ്ഞ റബ്ബര്‍ ചെരിപ്പിട്ട്‌ നടക്കുന്ന
വാചക കസര്‍ത്തിന്‍റെ ചേച്ചി.

ഏകാന്തതയുടെ നെടുങ്കന്‍
പകല്‍പ്പാളങ്ങളില്‍,
തിമിരം മെഴുകിയ ഇറയത്ത്‌
എന്‍ഡോസള്‍ഫാന്‍ കാറ്‍ന്നു
തിന്ന സ്വപ്നങ്ങളോടൊത്ത്‌
കൊത്തങ്കല്ലു കളിച്ച്‌
ഇഴജന്തുക്കളുടെ കൂടെ
അവരിലൊരാളായി ഞാനും.

Wednesday, December 3, 2008

പുക (കവിത)

മൂത്രഗന്ധത്തില്‍ ശ്വാസം മുട്ടുന്ന
മൂക്കിന്‍ തുമ്പിലേക്കു
ചുരുളുകളായെത്തി പുക പറഞ്ഞു,
"ചുമ്മാ ഒന്നു വലിക്കെടാ"

ഒരു തവണയല്ലേ,
അറിവ്‌ അനുഭവത്തിലൂടെയെന്നല്ലേ,
ഒന്നു വലിച്ചേക്കാം.

തൊണ്ട കാറി ചുമച്ചു,
വയറു പൊള്ളി, പിന്നെ
പുകയുന്ന മൂക്കിലേക്കേറെ നേരം
വെള്ളമൊഴുക്കി കണ്ണുകള്‍.
ചുറ്റും പൊടി മീശക്കാരുടെ
ചിരി പ്രളയം,
അതിലോളമിട്ടിളകുന്ന
കൌതുകങ്ങള്‍

പുകയൊരു തീയിണ്റ്റെ തരി
ഉള്ളിലിട്ടാണു പോയത്‌,
പുകയിലയുടെ ആസക്തിയായി
പുകഞ്ഞു പുകഞ്ഞങ്ങിനെ
സിരകളിലേക്കു പടരാന്‍,
ഊര്‍ജം ചുരത്താന്‍,
മനസിനെ ഉണര്‍ത്താന്‍,
പുകമറകളില്‍ പുതഞ്ഞു കിടക്കാന്‍..

ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ഒരുനാളിലന്വേഷണം കണ്‍ തുറന്നു,
കൊച്ചു പുകയൂതി മെല്ലെ ചികഞ്ഞു
ആ വളയങ്ങള്‍ എഴുതുന്ന വരികള്‍-
"പുകയിലേറെ ചെന്നാല്‍ തീയും
തീയൊന്നു തൊട്ടാല്‍ പുകയും".

അറിവിലേക്കൊരു മിന്നല്‍ വീണു
'ആ' പുകയില്‍ നിന്ന്‌ 'ഈ' പുക
വേറല്ലെന്ന വേദാന്തം തെളിഞ്ഞു
പുക എഴുതുകയാണത്‌ ഇപ്പോഴും
താഴെ ചിതയെരിയുകയാണെങ്കിലും.