Saturday, September 22, 2012

കൂപ്പുകൈ



സ്വതന്ത്രനായി നടക്കുന്ന നേരത്താണവരെത്തിയത്‌,
എന്നെ സഹായിക്കാന്‍.
പിന്നെ അവരെണ്റ്റെ കൈകള്‍ പിറകിലേക്കു കെട്ടി,
കാലുകള്‍ സ്വതന്ത്രമാണല്ലോ, ഞാനാശ്വസിച്ചു.

പിന്നീടവരെണ്റ്റെ കാലുകളും കൂട്ടിക്കെട്ടി
നാവു സ്വതന്ത്രമാണല്ലോ എന്നാശ്വസിച്ച-
പ്പോള്‍ചകിരി വായില്‍ തിരുകി ടേപ്പ്‌ വെച്ചൊട്ടിച്ചു.

ആശ്വസിച്ചു ശീലിച്ചുപോയതുകൊണ്ടാവാം
ശ്വാസമെടുക്കാമല്ലോ എന്നാശ്വസിച്ചു.
ഉടനവരെണ്റ്റെ കഴുത്തില്‍ കയറുവരിഞ്ഞു മുറുക്കി
മൂക്കില്‍ പഞ്ഞി തിരുകി കയറ്റി.

മരണവെപ്രാളത്തില്‍
കൈകാലുകളിട്ടടിക്കുമ്പോളാശ്വസിച്ചു,
എല്ലാമിതോടെ തീര്‍ന്നുകിട്ടുമല്ലോ.
തിരിഞ്ഞു നിന്നവരെണ്റ്റെ
കഴുത്തിലെ കയര്‍അല്‍പ്പം അയച്ചു,
പഞ്ഞിയിളക്കി മാറ്റി.

പിന്നെ കൈകൂപ്പി നിന്നവരഭ്യര്‍ത്ഥിച്ചു,
"നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്‌,
അതിനായി കേവലം ഒരു വോട്ട്‌.. "

Tuesday, February 14, 2012

ദേശപ്രേമം

ദേശപ്രേമം സമം ക്രിക്കറ്റ്‌ എന്നാണല്ലോ,
അതോണ്ടാ തോറ്റോണ്ടിരുന്നിട്ടും ഇന്ത്യ കളിച്ചോണ്ടിരുന്നത്‌,
എന്നാല്‍ മീഡിയാ മുഴുനീള കോളങ്ങളില്‍ കരഞ്ഞോണ്ടിരുന്നു,
ഇന്ത്യ തോറ്റതിനല്ല,സച്ചിനു നൂറാം സെഞ്ചുറി കിട്ടാതിരുന്നതിന്‌.

അത്ഭുതമെന്നു പറയട്ടെ, ആദ്യമായി ആദ്യജോഡി
അമ്പതു റണ്ണെടുത്തു, ഇന്ത്യ ജയിക്കുകയും ചെയ്തു !!
എന്നിട്ടും മീഡിയാ കരഞ്ഞോണ്ടിരുന്നു,
സച്ചിനെ കളിപ്പിക്കാത്തതിന്‌.

ഒരു ശിശു ടീമിനെ വിളിച്ചു വരുത്തി
അതൊന്നു തികച്ചു കൊടുക്കാനുള്ള ബുദ്ധി
എന്നാണീ ബോര്‍ഡിനുണ്ടാകുക!

Saturday, January 8, 2011

ചത്ത നിമിഷത്തിണ്റ്റെ ശവപ്പെട്ടി

മനോഹരമായ ഫോട്ടോ!
പക്ഷേയവര്‍ പറഞ്ഞു
“ചത്ത നിമിഷത്തിണ്റ്റെ ശവപ്പെട്ടി”

ശവപ്പെട്ടി നിറ്‍മ്മിക്കുന്നവനോ,
ഛെ.. നല്ലൊരു ചിത്രം വരച്ചേക്കാം
അപ്പോഴവര്‍ പറഞ്ഞു
“ജീവനില്ലാത്ത വരകളും വറ്‍ണ്ണങ്ങളും”

മരിക്കാത്തതെന്തെങ്കിലും തന്നെ വരയ്ക്കണം,
`സത്യ’ ത്തെ വരച്ചപ്പോള്‍
“വൃത്തികേടിണ്റ്റെ പട’”മെന്നായി
നുണയെ വരച്ചപ്പോഴോ
“കണ്ടു മടുത്ത ചിത്ര”മെന്നായി

`മോഹം’,
“തുടക്കവുമൊടുക്കവുമില്ലാ ചിത്ര”മാണെങ്കില്‍
`ധര്‍മ്മ’ ത്തിണ്റ്റെ ചിത്രത്തിനു “വ്യക്തത” യില്ലത്രെ.

ശാന്തി, സമാധാനം, പുണ്യം, പാപം, നീതി,
അനീതി ഒക്കെ വരച്ചു നോക്കി,
കുറവുകളേറെയാണവരുടെ കണ്ണില്‍.

വ്യര്‍ഥമാക്കി കളഞ്ഞ നിമിഷങ്ങളെ കുറിച്ച്‌ ഒാര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു തുളുമ്പി.
അതിലൊരു തുള്ളി കടലാസില്‍ കറുത്തു പടര്‍ന്നു.
അതുകണ്ടപ്പോള്‍ അവര്‍ ഒന്നും പറഞ്ഞില്ല,
പക്ഷേ
അവരുടെ കണ്ണുകളും തുളുമ്പാന്‍ തുടങ്ങിയിരുന്നു.

Friday, December 24, 2010

വിട

പകലറുതിക്കവര്‍ വിലപിച്ചു -
"എത്രവെളിച്ചമുള്ളൊരു പകലായിരുന്നു... "
പുലറ്‍ച്ചക്കുമവര്‍ വിലപിച്ചു -
"എത്രവെളിച്ചമുള്ളൊരു രാത്രിയായിരുന്നു... "

Saturday, July 24, 2010

എങ്ങു നീ കൃഷ്ണാ....

കാളിയനെ യമുനയില്‍
കണ്ടപ്പോള്‍ മുതല്‍
കാത്തിരിപ്പാണ്‌,
കൊല്ലാനെത്തുന്ന
കൃഷ്ണനെ.

കലികാലം കഴിഞ്ഞിട്ടും
കണാത്തതെന്തേ?
കണ്ണന്‍
കരുതിക്കാണുമോ പുഴവെള്ളം
കുടിച്ചു കാളിയനും
കാലപുരി പൂകിക്കാണുമെന്ന്.

Friday, June 11, 2010

പോസ്റ്റു മോര്‍ട്ടം (കവിത)


മരണ കാരണം കണ്ടെത്താന്‍
ആഴങ്ങളിലേക്കു കീറി മുറിച്ചിറങ്ങുകയാണു
കൂര്‍ത്ത കത്തികള്‍.

വെട്ടിയും പൊളിച്ചും അടര്‍ത്തിയും കത്രിച്ചുമാ
നിശ്ചലതയെ ചെറു തുണ്ടുകളാക്കിയിട്ടും
കാണുന്നില്ലൊരു കാരണവും.

കത്തി താഴെയിട്ടു, ഗ്ളൌസഴിച്ചു,
കണ്ണടയൂം സര്‍ജണ്റ്റെ കുപ്പായവുമൂരിയപ്പോള്‍
കാണുന്നുണ്ട്‌ രക്തക്കുഴലുകളിലാകെ
കട്ടപിടിച്ചു കിടക്കുന്ന
സ്നേഹത്തിണ്റ്റെ ക്ളോട്ടിങ്ങുകള്‍...